കേരള ക്രിക്കറ്റ് ലീഗിൽ ഫൈനലിൽ കടന്ന് കൊല്ലം സെയിലേഴ്സ്. തൃശൂർ ടൈറ്റൻസിനെ പത്ത് വിക്കറ്റിന്തകർത്താണ് കൊല്ലം സെയിലേഴ്സ് കലാശപ്പോരിലേക്കുള്ള പ്രവേശനം ആവേശമാക്കിയത്. തുടരെ രണ്ടാം തവണയും ഫൈനലിൽ എത്തി കൊല്ലം ടൂർണമെന്റിലെ കരുത്തരാണ് തങ്ങളെന്ന് പ്രഖ്യാപിക്കുന്നു.
ആദ്യം ബാറ്റ് ചെയ്ത തൃശൂരിനെ 17.1 ഓവറിൽ 86 റൺസിന് കൊല്ലം ഓൾ ഔട്ടാക്കുകയായിരുന്നു. ചെറിയ വിജയ ലക്ഷ്യം മുൻപിൽ വെച്ച് ചെയ്സ് ചെയ്ത് ഇറങ്ങിയ കൊല്ലം പത്താം ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ തന്നെ ലക്ഷ്യത്തിലെത്തി. അമൽ എ ജിയാണ് കളിയിലെ താരം.
ടൂർണമെന്റിൽ മികവ് കാണിച്ച അഹ്മദ് ഇമ്രാൻ്റെ പുറത്താകലോടെ തൃശൂരിന്റെ തകർച്ച ആരംഭിച്ചു. ഇമ്രാന്റെ ബാറ്റിൽ കൊണ്ട് ഉയർന്ന പന്ത് ദേഹത്ത് തട്ടിയുരുണ്ട് സ്റ്റമ്പ് ഇളക്കി. രണ്ട് ഉജ്ജ്വലമായ ഫോറുകളുമായി മികച്ചൊരു തുടക്കമിട്ട ശേഷമായിരുന്നു ഇമ്രാൻ്റെ മടക്കം.
തൃശൂരിന്റെ ക്യാപ്റ്റൻ ഷോൺ റോജർ ബൗണ്ടറിയോടെയാണ് തുടക്കമിട്ടത്. എന്നാൽ ഷോണിനെ എ ജി അമൽമടക്കി. കരുത്തന്മാരടങ്ങുന്ന തൃശൂരിൻ്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. ഇമ്രാനും ആനന്ദ് കൃഷ്ണനുമൊഴികെ ആർക്കും രണ്ടക്കം പോലും കടക്കാനായില്ല. കൊല്ലത്തിൻ്റെ ബോളർമാർ സാഹചര്യങ്ങൾക്കനുസരിച്ച് പന്തെറിഞ്ഞപ്പോൾ മികച്ച ഫീൽഡിങ്ങുമായി ടീമൊന്നാകെ പിന്തുണ നല്കി. പവൻ രാജ്, എ ജി അമൽ, വിജയ് വിശ്വനാഥ്, അജയഘോഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ചെയ്സ് ചെയ്ത് ഇറങ്ങിയ കൊല്ലത്തെ ഒരു ഘട്ടത്തിലും സമ്മർദ്ദത്തിലാക്കാൻ തൃശൂരിനായില്ല. കരുതലോടെയാണ് കൊല്ലത്തിന്റെ ഓപ്പണർമാർ തുടങ്ങിയത്. ഭരത് സൂര്യ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞപ്പോൾ മറുവശത്ത് അഭിഷേക് ജെ നായർ മികച്ച പിന്തുണ നല്കി. 31 പന്തുകളിൽ ഏഴ് ഫോറും മൂന്ന് സിക്സും അടക്കം 56 റൺസായിരുന്നു ഭരത് സൂര്യ നേടിയത്. അഭിഷേക് ജെ നായർ 28 പന്തുകളിൽ നിന്ന് 32 റൺസും നേടി.
